ന്യൂഡല്‍ഹി: യുഎഇയിലെ ഫുജൈറയില്‍ ഇറാന് നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യ.
അംഗീകരിക്കാനാവില്ലെന്നും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
"ഫുജൈറയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് പരിക്കേറ്റ ആക്രമണം അംഗീകരിക്കാനാവില്ല. ശത്രുതകള്‍ ഉടനടി അവസാനിപ്പിക്കണമെന്നും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും നിരപരാധികളായ സാധാരണക്കാരെയും ലക്ഷ്യം വച്ചുള്ള നടപടികള്‍ക്ക് അന്ത്യമുണ്ടാകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു'.- ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു.
യുഎഇയിലെ ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. ഡ്രോണ്‍- മിസൈല്‍ ആക്രമണത്തില്‍ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ തീപിടിത്തം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍തന്നെ തീ നിയന്ത്രണവിധേയമാക്കുകയും പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.